മുന്നറിയിപ്പ്


2010, നവംബർ 20, ശനിയാഴ്‌ച

നമ്പര്‍ 47 -AK അഫ്ഗാന്‍ മെയില്‍ (മൂന്നാം ഭാഗം)

ദാസന്‍റെ  കണ്ണില്‍ പുകയുന്ന  അനുരാഗ തീക്കനല്‍ റസിയയുടെ ഹൃദയ താളങ്ങങ്ങള്‍ക്ക് ചടുലത കൂട്ടിക്കൊണ്ടിരുന്നു.  പതിവായി അവളുടെ  സ്വപ്നങ്ങളില്‍ പച്ച കുതിരകളെ  പൂട്ടിയ മഞ്ഞ കുതിരവണ്ടിയില്‍ പാഞ്ഞു വരാറുള്ള അവളുടെ പ്രിയ  രാജകുമാരന്‍  ഒരു കാലില്ലാത്തതിനാല്‍ ചായക്കടയുടെ തൂണില്‍ കെട്ടി വെച്ചിരിക്കുന്ന ബെഞ്ചില്‍ ഇരുന്നു ചായ കുടിക്കുന്നത്  അവിശ്വസിനീയമായി റസിയ നോക്കി  നിന്നു. അവളുടെ മനസ്സില്‍  തിളയ്ക്കുന്ന എണ്ണയില്‍  മദം പൊട്ടി നില്‍ക്കുന്ന ബോണ്ടകളില്ല, പാതി കരിഞ്ഞ പൊറോട്ടകളില്ല തന്‍റെ സ്വപ്നങ്ങളെ കസവണിയിച്ച  രാജകുമാരന്‍ ദാസന്‍ മാത്രം .

ഊരിയ വാള്‍ കയ്യിലേന്തി സിംഹാസനത്തില്‍  നിന്നുമിറങ്ങി വരുന്ന രാജകുമാരനെപ്പോലെ     ഒഴിഞ്ഞ  ചായ ഗ്ലാസ്സുമായി  ദാസന്‍  മെല്ലെ റസിയയുടെ അരികിലേക്ക് വന്നു. പരീക്കുട്ടിയെ കണ്ട കറുത്തമ്മയെപ്പോലെ തന്‍റെ അടുത്തേക്ക് നടന്നടുക്കുന്ന  ദാസനെ നോക്കിക്കൊണ്ട്  റസിയ നാല് കിലോ ശ്വാസം ഒന്നിച്ചു വലിച്ചകത്തേക്ക് കേറ്റി  അതേപോലെ താഴേക്കിട്ടു ( "ദീര്‍ക്ക നിശ്വാസം") ദാസന്‍  ഗ്ലാസ്‌ താഴെ വെച്ച് നാണത്താല്‍ വിറങ്ങലിച്ചു നിക്കുന്ന റസിയയെ നോക്കി ചോദിച്ചു...

എന്താ പേര്..?

പെട്ടന്നുള്ള   ദാസന്‍റെ  ചോദ്യത്തില്‍ റിലെ നഷട്ടപ്പെട്ട റസിയ പറഞ്ഞു

രണ്ട് രൂപ അന്‍പത് പൈസ...!!

ഉത്തരം കേട്ട് അമ്പരന്നു നില്‍ക്കുന്ന ദാസനെ നോക്കി റസിയ വീണ്ടും പറഞ്ഞു

പേര് .. റസിയ

ചെറു പുഞ്ചിരിയോടെ ചായയുടെ  പൈസ കൊടുത്ത് ദാസന്‍ തിരിഞ്ഞു നടന്നു..

ഒരു ഭയാനക  നിലവിളിശബ്ദവുമായി എവിടെ നിന്നോ ഒരു മറ്റഡോര്‍ വാന്‍ ചായക്കടയുടെ മുന്നില്‍ വന്നുനിന്നു ഡോര്‍ തുറന്നു. ദാസന്‍ അതില്‍ കയറി. വാന്‍ വന്നപോലെ  പാഞ്ഞു പോയി. ഇതെല്ലാം റസിയ കണ്ണിമചിമ്മാതെ അന്തം വിട്ട് നോക്കി നില്‍ക്കുകയാണ്

അടുപ്പത് കരിയുന്ന പൊറോട്ടയും ബോണ്ടയും കണ്ട്  തെങ്ങില്‍ നിന്നും വെള്ളക്ക  തലയ്ക്കു വീണ പട്ടി മോങ്ങുന്ന ശബ്ദത്തില്‍ തെറി പറഞ്ഞ് കൊണ്ട് അമ്മ ആമിന കടന്നു വന്നു.തെറി കേട്ട് ദിവാസ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന റസിയ കരിഞ്ഞ പൊറോട്ട യില്‍നോക്കി  നെടുവീര്‍പ്പെട്ടു കോണ്ട്  പറഞ്ഞു

ഹോ.. പൊറോട്ടക്ക് വേവ് കുറവാ..

പൊറോട്ടയും ബോണ്ടയും കരിഞ്ഞ  മണവുമായി ആമിനവിലാസം  ചായക്കടയും, കര്‍ണ്ണമനോഹരങ്ങളായ സംസ്കൃത ശ്ലോകങ്ങളുമായി ഉമ്മ ആമിനയും..  ശ്രുതിയും താളവും തെറ്റാതെ ഇരുപത്തിയാറര കട്ടക്ക് മറുപടി ശ്ലോകങ്ങളുമായി റസിയയും കടുവാന്‍ചേരിയെ ആനന്ദത്തില്‍ അഴിഞ്ഞാടിച്ചുകൊണ്ടിരുന്നു.

ജീവിത വീഥിയില്‍  വിണ്ടുകീറിയ റസിയയുടെ ഹൃദയത്തില്‍  പ്രണയത്തിന്‍റെ  കുളിര്‍മഴ പെയ്യിപ്പിച്ച ദാസന്‍റെ യഥാര്‍ത്ഥ മുകവുമായി കഥ അടുത്ത ഘട്ടത്തിലേക്ക് :


കടുവാഞ്ചേരി ഗ്രാമത്തിന്‍റെ മതിലുകളായി നിലകൊള്ളുന്ന  ആനപ്പാറ മലനിരകള്‍. പണ്ട് ദുര്‍വാസ്രാവ് മഹര്‍ഷിയെ ഒരു ഒറ്റയാന്‍ കൂട്ടമായി ആക്രമിച്ചപ്പോള്‍ ഉഗ്രകോപത്താല്‍  അദ്ദേഹം അതിനെ  ശപിച്ചു പാറയാക്കി ആ പാറ പിന്നീട് വളര്‍ന്നു വലുതായി ( ഇന്നും തീരാത്ത വളര്‍ച്ച )  അങ്ങനയാണ്‌ ആനപ്പാറ മല നിരകള്‍ ഉണ്ടായത് എന്നാണ്  ഐതീഹ്യം,  ആ ആനപ്പാറ മല നിരകളെ  മറച്ചു പിടിക്കുന്ന ഘോരവനങ്ങള്‍, നട്ടുച്ചയ്ക്ക് പോലും ഇരുട്ടുമൂടിക്കിടക്കുന്ന വന ഭീകരതയില്‍ മേഞ്ഞുനടക്കുന്ന വന്യജീവികള്‍ . കുമിള്‍ മുട്ടുകള്‍ പോലെ അങ്ങിങ്ങായി മുളച്ചുനില്‍ക്കുന്ന ആദിവാസി കുടിലുകള്‍. ആ വനത്തിന്‍റെ നാടീനരമ്പുകള്‍ പോലെ തലങ്ങും വിലങ്ങും ഒഴുകുന്ന കാട്ടരുവികള്‍. കാട്ടാനകള്‍ ചവിട്ടിത്തേച്ച മുളംകാടുകള്‍, അവയ്ക്ക് സമീപം ആവിപറക്കുന്ന ആനപിണ്ടങ്ങള്‍, കാട്ടുവള്ളികളില്‍ ഇരതേടി ചുരുണ്ടിരിക്കുന്ന തടിയന്‍ മലമ്പാമ്പുകള്‍, ഉണങ്ങി വീഴുന്ന കാട്ടു ചുള്ളികള്‍ ശേകരിച്ച് പുറത്ത് വെച്ച് കെട്ടി നടന്നു നീങ്ങുന്ന മദാലസകളായ ആദിവാസി തരുണീമണികള്‍.  അങ്ങനെ ആകെ മൊത്തം ശ്യാമസുന്ദര വശ്യഭീകരത തളംകെട്ടി നില്‍ക്കുന്ന മനോഹര കാനനം.

ചായക്കടയുടെ മുന്നില്‍ നിന്നും ദാസനുമായി പാഞ്ഞുപോയ KRA-09  മറ്റഡോര്‍ വാന്‍ കാനന വീഥിയില്‍ മുഴച്ചുനില്‍ക്കുന്ന ഉരുളന്‍ പാറയില്‍ക്കൂടി കുണുങ്ങി കുണുങ്ങി    കടന്നു വന്നു. തുരുമ്പടുത്ത  എഞ്ചിന്‍റെ ദീനരോദനം  കാനന നിശബ്ദതയെ ശബ്ദമുകരിതമാക്കി, മരങ്ങളില്‍ കൊക്കുരുമിയിരുന്ന കാട്ടുപക്ഷികള്‍ നിലവിളിച്ചുകൊണ്ട് പറന്നകന്നു. മരത്തില്‍ ചുറ്റിയിരുന്ന മലമ്പാമ്പുകള്‍ തലയുയര്‍ത്തി ചെവി വട്ടംപിടിച്ചു. കാട്ടരുവിയില്‍ വെള്ളമടിച്ചുകൊണ്ടിരുന്ന കാട്ടുപന്നികള്‍ ഉള്‍ക്കാടുകളിലേക്ക് ഓടിയകന്നു.

കുണുങ്ങി വന്ന വാന്‍ കാടിന്‍റെ നടുവിലെ കാട്ടരുവിയുടെ ഓരത്ത് നില്‍ക്കുന്ന ഭീമന്‍ വൃക്ഷത്തിന്‍റെ ചുവട്ടില്‍ ചവിട്ടി നിറുത്തി. വാനില്‍ നിന്നും ദാസന്‍ ഉള്‍പ്പെടെ നാല് തടിയനമ്മാര്‍  ചാടി ഇറങ്ങി  അരുവിയുടെ ഓരത്ത് കൂടി അതിവേഗം നടന്നു. മുന്നില്‍ ദാസന്‍ അതിനു പുറകില്‍ പറക്കോടന്‍ വാസു അതിനു പിന്നില്‍ ഹൈദ്രോസ് ഏറ്റവും പുറകിലായി മട്ടാഞ്ചേരി ജോസ്. കാടിന്‍റെ ഭീകരതയില്‍ തെല്ലും ഭയമില്ലാതെ അവര്‍ എന്തോ ലക്ഷ്യമാകി നടക്കുകയാണ് ദാസന്‍റെ മുകത്ത് റസിയയുടെ മുന്നില്‍   വഴിഞ്ഞോഴുകിയിരുന്ന നിഷ്ക്കളങ്കതയില്ല പ്രണയത്തിനെ വികാര വിക്ഷേപങ്ങലില്ല, കണ്ണില്‍ അനുരാഗ വര്‍ണ്ണവിക്രീയകളില്ല.   ശത്രുവിനെ കുത്തിക്കീറാന്‍ പാഞ്ഞടുക്കുന്ന കാട്ടുപോത്തിന്‍റെ ഭീകര മുകവും ചുരുട്ടി പിടിച്ചിരിക്കുന്ന ബലിഷ്ട്ട്ടകരങ്ങളും.  ദാസന്‍റെ പുറകില്‍ നടക്കുന്ന മറ്റ് ഭീകരമ്മാരുടെ മുകങ്ങള്‍ ദാസന്‍റെതില്‍ നിന്നും ഒട്ടും വെത്യസ്തമല്ല. എല്ലാവരുടെയും മുകത്ത് നിഘൂടത തളംകെട്ടി നില്‍ക്കുന്നു.

ആ നടപ്പ് അവസാനിച്ചത്‌ ഒരു ആദിവാസി കുടിലിന്‍റെ  ഉമ്മറത്താണ്

തനിക്ക് അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്നും ലഭിച്ച രഹസ്യ വിവരത്തില്‍ പറയുന്ന
കുടില്‍  അതുതന്നെയാണന്നു  മനസിലാക്കിയ ദാസന്‍  തിരിഞ്ഞു നിന്നു കൈകൊണ്ട് മറ്റുള്ളവരോട് എന്തൊക്കെയോ കാണിച്ചു. ആങ്ങ്യ ഭാഷ മനസിലാക്കി ഹൈദ്രോസും ജോസും ആ കുടിലിന്‍റെ  പിന്‍വാതിലില്‍ നിലയുറപ്പിച്ചു. വാസു കുടിലിന്‍റെ ഉമ്മറത്ത്‌ വലത്ത്  മാറി ഒളിഞ്ഞുനിന്നു.  ദാസന്‍ ആ കുടിലിന്‍റെ  വാതിലില്‍ മെല്ലെ മുട്ടി.

.അനക്കവില്ല....

പിന്നേം മുട്ടി ...

പിന്നേം അനക്കവില്ല

വീണ്ടും മുട്ടി ..

വാതില്‍ തുറന്നു ...

തുറന്നവാതില്‍ അതുപോലെ അടഞ്ഞു ..ദാസന്‍ ഇടിച്ചകത്തുകയറി  ..ഒളിച്ചു നിന്ന വാസു പിന്നാലെ ഇടിച്ചുകയറി ..പുറകിലത്തെ വാതില്‍  തുറന്നു ചാടാന്‍  നോക്കിയ  വാതില്‍ തുറന്ന ആളെ  പിന്നില്‍ നിലയുറപ്പിച്ചിരുന്ന ഹൈദ്രോസും ജോസും വാരിയിട്ടിടിച്ചു.. അകത്തുണ്ടായിരുന്ന മറ്റ് രണ്ട് പേരെ ദാസനും വാസുവും കൂടി നേരിട്ടു. അതിഘോരമായ സംഘട്ടനത്തിനോടുവില്‍ കുടിലില്‍  ഉണ്ടായിരുന്ന മൂവരുടെയും പള്ളക്ക്  ഹൈദ്രോസ് തന്‍റെ പിച്ചാത്തി കയറ്റി കൊന്നു......

ഭീകരത വിട്ടൊഴിഞ്ഞ കുടിലിന്‍റെ വാതിലുകളും ജനാലകളും ദാസന്‍ തുറന്നു. ഇരുള് മൂടിയ കുടിലിന്‍റെ അകത്തളങ്ങളില്‍ നേരിയ പ്രകാശം കടന്നുകയറി  പഴന്തുണികളാല്‍ മൂടപ്പെട്ടിരുന്ന വലിയ തടിപ്പെട്ടിയില്‍ നോക്കി ദാസന്‍ പുച്ഛത്തോടെ പുഞ്ചിരിച്ചു. പറക്കോടന്‍ വാസു മൂടിയിരുന്ന തുണികള്‍ മെല്ലെ മാറ്റി.. അപ്പോള്‍ ദാസന്‍റെ പുഞ്ചിരി അട്ടഹാസമായി...

ഏങ്ങനെ അട്ടഹസിക്കാതിരിക്കും

ചൈനയില്‍ നിന്നും ബര്‍മ്മ (മ്യാന്‍മ്മാര്‍)  അതിര്‍ത്തി വഴി ഇന്ത്യയിലേക്ക്‌ കടത്തിയ നാലരക്കോടി വിലവരുന്ന AK-47 തോക്കുകളും മറ്റ്  എക്സ്പ്ലോസിവ് വെപ്പണ്‍സും.
  

തുടരും ..........             

2010, നവംബർ 3, ബുധനാഴ്‌ച

നമ്പര്‍ 47 -AK അഫ്ഗാന്‍ മെയില്‍ (രണ്ടാം ഭാഗം)





കടുവാഞ്ചേരി ഗ്രാമത്തില്‍ ആണായിപ്പിറന്നവന്മാര്‍  സ്വപ്നത്തില്‍ പോലും കാണാന്‍ ഭയന്നിരുന്ന ആ  കുളി ലൈവ് കണ്ട്‌ നില്‍ക്കുന്ന ചെറുപ്പക്കാരനെ കണ്ടപ്പോള്‍ സ്റ്റോപ്പ്‌ ഇല്ലാത്തതിനാല്‍  കടുവാഞ്ചേരി സ്റ്റേഷനില്‍ നിറുത്താതെ പാഞ്ഞ്പോകുന്ന  ജയന്തി ജനത എക്സ്പ്രസ്സ്‌ പോലെ ഒരു നടുക്കം റസിയയുടെ ഹൃദയത്തില്‍ കൂടി ചൂളം വിളിച്ചുകൊണ്ട് മിന്നിമാഞ്ഞു ...വിശ്വസിക്കാനാവാതെ കണ്ണ് ഒന്നുകൂടി അമര്‍ത്തി തുടച്ചിട്ട് റസിയ അയാളെ തുറിച്ച് നോക്കി. 

അയാള്‍ അന്തംവിട്ട ആ നില്‍പ്പ് തുടരുകയാണ്...

ഇടുക്കി ഡാമില്‍ ജലനിരപ്പ്‌ താനത് പോലെ താഴേക്ക്‌ ഇറങ്ങി കിടന്നിരുന്ന ഉടുതുണി കുറച്ചുകൂടി പൊക്കി ഉടുത്തിട്ട് റസിയ ചോദിച്ചു 

ആരാടാ നീ....?

അയാള്‍ റസിയയുടെ ചോദ്യം കേട്ട് ചുറ്റും നോക്കി  ....നിശബ്ധതക്ക് കണ്ണ് തട്ടാതിരിക്കാന്‍ വേണ്ടി കൂട്ടത്തോടെ അലമുറയിടുന്ന  മാക്രികളും, ചീവീടുകളുമല്ലാതെ ആ പ്രദേശത്തെങ്ങും വേറെ ആരുമില്ല 
   
ആരും ഇല്ലാത്തതുകൊണ്ട് തന്നോട് തന്നെയാണ് ചോദിച്ചതെന്ന് മനസിലാക്കി അയാള്‍ റസിയയെ നോക്കി ചോദിച്ചു... 

എന്നോടാണോ..?. 

നിര്‍വികാരവും നിഷ്കളങ്കവുമായ ആ ചോദ്യം കേട്ട്  റസിയയുടെ മുകത്ത് ദേഷ്യം നിന്ന് ആര്‍പ്പ് വിളിച്ചു, കണ്ണുകള്‍ ചുമന്നുവന്നു ,   തലമുറകളായി  കൈമാറി ലഭിച്ച പച്ച തെറികള്‍ അവളുടെ വായില്‍ വന്ന് നിറഞ്ഞുതണുത്ത വെള്ളത്തില്‍ നിന്ന് തെറി പറയുന്നത് അവളുടെ പാരമ്പര്യം അല്ലാത്തതിനാല്‍  നാവില്‍ തരിച്ചുനിന്ന തെറികള്‍ കടിച്ചമര്‍ത്തികൊണ്ട് റസിയ ചോദിച്ചു 

 "നീയെന്താടാ പൊട്ടനാണോ..?  നിന്നോട്  തന്നാ ചോദിച്ചേ...
നിനക്കെന്താ പെണ്ണുങ്ങളുടെ കുളിക്കടവില്‍ കാര്യം..?"

കാട്ടുമരത്തില്‍  ചുറ്റിപ്പിടിച്ച് നില്‍ക്കുന്ന കാട്ടാനയെ പോലെ ആ കുളക്കടവിലെ ചെമ്പക മരത്തില്‍ പിടിച്ച് കൊണ്ട് നിന്നിരുന്ന ഖടാതടിയനായ ആ ചെറുപ്പക്കാരന്‍ അയാളുടെ ജീവിതത്തില്‍ ഇന്നുവരെ ആരുടേയും വായില്‍നിന്നും കേട്ടിട്ടില്ലാത്ത ചോദ്യം...
 "നീ ആരാടാ"
അത് ആദ്യമായി സൗന്ദര്യത്തില്‍ ആറാടി അരക്കൊപ്പം വെള്ളത്തില്‍ മുങ്ങി നിന്ന് ദേഷ്യത്താല്‍ വിറയ്ക്കുന്ന  ഒരു മാദക സുന്ദരിയുടെ വെള്ളതുള്ളികള്‍ ഇറ്റുവീഴുന്ന പവിഴാദരങ്ങളില്‍ നിന്നും കേട്ടപ്പോള്‍  അയാള്‍ക്ക് റസിയയോട് കടുത്ത ആരാധനയും, പ്രണയവും, അതിലുപരി 
അവളെ വാരി താഴെയടിക്കാനുള്ള ദേഷ്യവും തോന്നി .. പെണ്ണുങ്ങളോടല്ല പരാക്രമം എന്ന്‌ പണ്ടെങ്ങോ എഴുതി പഠിപ്പിച്ച ഗുരുവിനെ മനസിലോര്‍ത്ത്‌ അണപൊട്ടി വന്ന വികാരങ്ങള്‍ക്ക് തടയണ കെട്ടിക്കൊണ്ട് റസിയയെ നോക്കി പറഞ്ഞു 

ഞാന്‍ ദാസ് .... ദേവദാസ്...... 

വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ആദിവാസി കുടിലുകളെപ്പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ അയച്ചതാ ഇന്നലത്തെ രാത്രിവണ്ടിക്ക് സ്റ്റേഷനില്‍ വന്നിറങ്ങി.. പുഴകണ്ടപ്പോള്‍ കുളിക്കാവല്ലോന് കരുതി വന്നതാ.. പെണ്ണുങ്ങളുടെ കടവാണന്ന്   അറിയത്തില്ലാരുന്നേ..  

അയാളുടെ വാക്കുകളില്‍ നിറഞ്ഞു നിന്നിരുന്ന എളിമയും കുലീനത്വവും  കണ്ടിട്ടാവാം റസിയ അതികം ചോദ്യം ചെയ്യാതെ അയാളെ അവിടെ നിന്നും പറഞ്ഞുവിട്ടു  

അയാള്‍  പോയെങ്കിലും അയാളുടെ സൗന്ദര്യവും , ചായക്കടയിലെ ടി. വി. യില്‍ പറന്നിടിക്കുന്ന  അമേരിക്കന്‍ കാട്ടാ ഗുസ്തിക്കാരുടെ പോലത്തെ ശരീരവും, ആറിയ ചായക്ക് മുകളില്‍ പാട കെട്ടിയപോലെ മുഖത്ത് നിറഞ്ഞു നില്‍ക്കുന്ന കുലീനതയുമെല്ലാം  റസിയയുടെ ഖല്‍ബില്‍ ആദ്യാനുരാഗത്തിന്‍റെ തീക്കനലായി പുകഞ്ഞു തുടങ്ങി. മരം കോച്ചുന്ന തണുത്ത വെള്ളത്തില്‍ മുങ്ങി നിന്നിരിന്നതുകൊണ്ട് ഖല്‍ബിലെ  തീക്കനല്‍ അതികം പുകയാന്‍ സമ്മതിക്കാതെ  റസിയ കുളി കഴിഞ്ഞ് കരക്കുകയറി. 


അതുവരെ ആര്‍ത്തു വിളിച്ചിരുന്ന  മാക്രികളും  ചീവീടുകളും റസിയ കരക്ക്‌ കയറിയത് കണ്ട് കരച്ചില്‍ നിറുത്തി അറ്റന്‍ഷനായി നിന്ന് സലുട്ടടിച്ചു. സ്വാതന്ത്യദിനത്തില്‍ പരേഡ് സ്വീകരിക്കുന്ന മുഖ്യമന്ത്രിയെ പോലെ പുച്ഛം വാരിനിറച്ച മുഖവുമായി  അവറ്റകളെ  നോക്കിക്കൊണ്ട്  റസിയ വീട്ടിലേക്ക് നടന്നു..   

റസിയ വീട്ടിലെത്തി കുളിച്ച് വന്ന മേക്ക്അപ്പ്‌ അഴിച്ചുവെച്ച് പൊറോട്ട അടിക്കാനുള്ള മെക്കപ്പിട്ടുകൊണ്ട് ചായക്കടയെ പുളകച്ചാര്‍ത്ത് അണിയിച്ച് കൊണ്ട്  കടന്നുവന്നു..ആ കാഴ്ച കണ്ട് ചായക്കടയില്‍ ബോണ്ട തിന്നുകൊണ്ടിരുന്നവര്‍ തിന്ന ബോണ്ട ശിരസ്സില്‍ കയറി പ്രണവായുവിനായി പിടഞ്ഞു. 


ചായക്കടയുടെ മൊത്തം പ്രവര്‍ത്തന   ചുമതലയും റസിയയെ ഏല്‍പ്പിച്ച് അമ്മ ആമിന കുളിക്കാനായി പുഴയിലേക്ക് പോയി. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ പതിവായി കാണുന്നതിനാല്‍ ഇരുപത് ഇരുപത്തിരണ്ടര കട്ടക്ക് ഒരു മൂളിപ്പാട്ടും പാടി റസിയ പത്ത് കിലോ മാവിന്‍റെ  പൊറോട്ട അടിച്ച് തുടങ്ങി.. അടിച്ച് പകുതി അയപ്പോളെക്കും പുറകില്‍ നിന്നും പരിചയമുള്ള സ്വരത്തില്‍ ഒരാള്‍ വിളിച്ചു പറഞ്ഞു ...."ഒരു ചായ" 

അതുകേട്ട് ശ്രുതി തെറ്റിയ മൂളിപ്പാട്ട് പകുതിക്ക് നിറുത്തി അവള്‍  തിരിഞ്ഞു നോക്കി അതാ നില്‍ക്കുന്നു അതേ പുഞ്ചിരിയും  കുലീനത്വ മുകവുമായി കുളക്കടവില്‍ നിന്നും ഓടിച്ചുവിട്ട റസിയയുടെ സ്വപ്നങ്ങളെ  കസവണിയിച്ച ആ ജമണ്ടന്‍ ചെറുപ്പക്കാരന്‍ ദാസന്‍.. 


നാണമെന്ന വികാരം പത്രത്തില്‍ പോലും വായിച്ചിട്ടില്ലാത്ത റസിയയുടെ മുകത്ത് അന്ന് ആദ്യമായി നാണം പെയ്തിറങ്ങി. ഒരാണിന്‍റെ  മുന്നിലും ഇന്ന് വരെ താഴാത്ത ആ മുഖം കുനിച്ചുകൊണ്ട് പകുതി അടിച്ച് വെച്ച പോറോട്ടയില്‍ കൈവിരല്‍ തുമ്പിനാല്‍ കളം വരച്ചുകൊണ്ടവള്‍ പറഞ്ഞു 

ഇരിക്ക്.. ഇപ്പോള്‍   തരാം....

തന്‍റെ  പത്തൊന്‍പതു വര്‍ഷ ചായക്കട കാരിയറില്‍ ഇന്ന് വരെ ഒണ്ടാക്കിയിട്ടില്ലാത്ത സ്പെഷ്യല്‍ ചായയുമായി കുണുങ്ങി കുണുങ്ങി റസിയ ദാസന്‍റെ  അരികിലേക്ക്  ചെന്നു. കൈ മാറിയ ചായ ഗ്ലാസ്‌ ഇരുവരും കണ്ടില്ല, നാണം പൊട്ടിവിടരുന്ന റസിയയുടെ കണ്ണുകളും റസിയയോടുള്ള ആരാധനയാല്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ദാസന്‍റെ കണ്ണുകളും തമ്മില്‍ പ്രണയത്തിന്‍ തീ ജ്വാലകള്‍ പരസ്പ്പരം പങ്കുവെച്ചു. 


അടുപ്പത് കരിയുന്ന പൊറോട്ടയുടെ മണം അവരുടെ കണ്ണുകളെ തമ്മില്‍ വേര്‍പെടുത്തി. റസിയ തിരികെ നടന്നു. കരിഞ്ഞ പൊറോട്ട തിരിച്ചിട്ടുകൊണ്ട് വീണ്ടും തിരിഞ്ഞു നോക്കി .ഒരു ചെറു പുഞ്ചിരിയോടെ അപ്പോളും ദാസന്‍റെ  കണ്ണുകള്‍ അവളെ തന്നെ ഇമചിമ്മാതെ നോക്കികൊണ്ടിരുന്നു .   


തുടരും ............